2011, മേയ് 30, തിങ്കളാഴ്‌ച

ഖുര്‍ആന്‍ അമാനുഷികമോ ?

ചോദ്യോത്തരം:അമാനുഷികതക്ക് തെളിവ്

ചോദ്യം:ഖുര്‍ആന്‍ ദൈവികമാണെന്നതിന് തെളിവുണ്ടോ?. അത് ഖുര്‍ആന്റെ ഒരും അവകാശവാദം മാത്രമല്ലേ?.



ഖുര്‍ആന്‍ ദൈവികമാണെന്നതിനു തെളിവ് ആ ഗ്രന്ഥം തന്നെയാണ്. മുഹമ്മദ് നബിയുടെയും അദ്ദേഹത്തിലൂടെ അവതീര്‍ണമായ ഖുര്‍ആന്റെയും വ്യക്തമായ ചിത്രവും ചരിത്രവും മനുഷ്യരാശിയുടെ മുമ്പിലുണ്ട്. നബിതിരുമേനിയുടെ ജീവിതത്തിന്റെ ഉള്ളും പുറവും രഹസ്യവും പരസ്യവുമായ മുഴുവന്‍ കാര്യങ്ങളും ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികലോകത്തെ മഹാന്മാരുടെ ചരിത്രം പോലും ആ വിധം വിശദമായും സൂക്ഷ്മമായും കുറിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത.   അജ്ഞതാന്ധകാരത്തില്‍ ആണ്ടുകിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ അറേബ്യയിലാണല്ലോ മുഹമ്മദ് ജനിച്ചത്. മരുഭൂമിയുടെ മാറില്‍ തീര്‍ത്തും അനാഥനായാണ് അദ്ദേഹം വളര്‍ന്നുവന്നത്. ചെറുപ്പത്തില്‍തന്നെ ഇടയവൃത്തിയിലേര്‍പ്പെട്ട മുഹമ്മദിന് എഴുതാനോ വായിക്കാനോ അറിയുമായിരുന്നില്ല. പാഠശാലകളില്‍ പോവുകയോ മതചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മക്ക സാഹിത്യകാരന്മാരുടെയും കവികളുടെയും പ്രസംഗകരുടെയും കേന്ദ്രമായിരുന്നെങ്കിലും നാല്‍പതു വയസ്സുവരെ അദ്ദേഹം ഒരൊറ്റ വരി കവിതയോ ഗദ്യമോ പദ്യമോ രചിച്ചിരുന്നില്ല. പ്രസംഗപാടവം പ്രകടിപ്പിച്ചിരുന്നില്ല. സര്‍ഗസിദ്ധിയുടെ അടയാളമൊന്നും അദ്ദേഹത്തില്‍ ദൃശ്യമായിരുന്നില്ല. ആത്മീയതയോട് അതിതീവ്രമായ ആഭിമുഖ്യമുണ്ടായിരുന്ന മുഹമ്മദ് മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍നിന്ന് മാറി ധ്യാനത്തിലും പ്രാര്‍ഥനയിലും വ്യാപൃതനായി.  ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. വിശുദ്ധ കഅ്ബയില്‍നിന്ന് മൂന്നു കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറാഗുഹയില്‍ ഏകാന്തവാസമനുഷ്ഠിക്കവെ മുഹമ്മദിന് ആദ്യമായി ദിവ്യസന്ദേശം ലഭിച്ചു. തുടര്‍ന്നുള്ള ഇരുപത്തിമൂന്നു വര്‍ഷങ്ങളില്‍ വിവിധ സന്ദര്‍ഭങ്ങളിലായി ലഭിച്ച ദിവ്യബോധനങ്ങളുടെ സമാഹാരമാണ് വിശുദ്ധ ഖുര്‍ആന്‍.   അത് സാധാരണ അര്‍ഥത്തിലുള്ള ഗദ്യമോ പദ്യമോ കവിതയോ അല്ല. തീര്‍ത്തും സവിശേഷമായ ശൈലിയാണ് ഖുര്‍ആന്റേത്. അതിനെ അനുകരിക്കാനോ അതിനോട് മത്സരിക്കാനോ കിടപിടിക്കാനോ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ലോകാവസാനം വരെ ആര്‍ക്കും സാധിക്കുകയുമില്ല. അനുയായികള്‍ ദൈവികമെന്ന് അവകാശപ്പെടുന്ന ഒന്നിലേറെ ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ സ്വയം ദൈവികമെന്ന് പ്രഖ്യാപിക്കുന്ന ഒരൊറ്റ ഗ്രന്ഥമേ ലോകത്തുള്ളൂ. ഖുര്‍ആനാണത്. ഖുര്‍ആന്‍ ദൈവത്തില്‍നിന്ന് അവതീര്‍ണമായതാണെന്ന് അത് അനേകം തവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. അതോടൊപ്പം അതിലാര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, 114 അധ്യായങ്ങളുള്ള ഖുര്‍ആനിലെ ഏതെങ്കിലും ഒരധ്യായത്തിന് സമാനമായ ഒരധ്യായമെങ്കിലും കൊണ്ടുവരാന്‍ അത് വെല്ലുവിളിക്കുന്നു. അതിന് ലോകത്തുള്ള ഏതു സാഹിത്യകാരന്റെയും പണ്ഡിതന്റെയും ബുദ്ധിജീവിയുടെയും സഹായം തേടാമെന്ന കാര്യം ഉണര്‍ത്തുകയും ചെയ്തു. അല്ലാഹു പറയുന്നു: നാം നമ്മുടെ ദാസന്ന് അവതരിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥത്തെക്കുറിച്ച്, അതു നമ്മില്‍ നിന്നുള്ളതു തന്നെയോ എന്നു നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍ അതുപോലുള്ള ഒരദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അതിന്ന് ഏകനായ അല്ലാഹുവിനെകൂടാതെ, സകല കൂട്ടാളികളുടെയും സഹായം തേടിക്കൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ അതു ചെയ്തുകാണിക്കുക. (ഖുര്‍ആന്‍ 2: 23) പ്രവാചകകാലം തൊട്ടിന്നോളം നിരവധി നൂറ്റാണ്ടുകളിലെ ഇസ്ലാം വിമര്‍ശകരായ എണ്ണമറ്റ കവികളും സാഹിത്യകാരന്മാരും ഈ വെല്ലുവിളിയെ നേരിടാന്‍ ശ്രമിച്ചിട്ടുണ്ട്. രണ്ടിലൊരനുഭവമേ അവര്‍ക്കൊക്കെയും ഉണ്ടായിട്ടുള്ളൂ. മഹാഭൂരിപക്ഷവും പരാജയം സമ്മതിച്ച് ഖുര്‍ആന്റെ അനുയായികളായി മാറുകയായിരുന്നു. അവശേഷിക്കുന്നവര്‍ പരാജിതരായി പിന്മാറുകയും. നബിതിരുമേനിയുടെ കാലത്തെ പ്രമുഖ സാഹിത്യകാരന്മാരായിരുന്ന ലബീദും ഹസ്സാനും കഅ്ബുബ്നു സുഹൈറുമെല്ലാം ഖുര്‍ആന്റെ മുമ്പില്‍ നിരുപാധികം കീഴടങ്ങിയവരില്‍ പെടുന്നു. യമനില്‍നിന്നെത്തിയ ത്വുഫൈലിനെ ഖുര്‍ആന്‍ കേള്‍ക്കുന്നതില്‍ നിന്ന് ഖുറൈശികള്‍ വിലക്കി. ഏതോ അന്തഃപ്രചോദനത്താല്‍ അതു കേള്‍ക്കാനിടയായ പ്രമുഖ കവിയും ഗായകനുമായ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ദൈവമാണ! അവന്‍ സര്‍വശക്തനും സര്‍വജ്ഞനുമല്ലോ. ഞാനിപ്പോള്‍ ശ്രവിച്ചത് അറബി സാഹിത്യത്തിലെ അതുല്യമായ വാക്യങ്ങളത്രെ. നിസ്സംശയം, അവ അത്യുല്‍കൃഷ്ടം തന്നെ. മറ്റേതിനെക്കാളും പരിശുദ്ധവും. അവ എത്ര ആശയ സമ്പുഷ്ടം! അര്‍ഥപൂര്‍ണം! എന്തുമേല്‍ മനോഹരം! ഏറെ ആകര്‍ഷകവും! ഇതുപോലുള്ള ഒന്നും ഞാനിതുവരെ കേട്ടിട്ടില്ല. അല്ലാഹുവാണ! ഇത് മനുഷ്യവചനമല്ല. സ്വയംകൃതവുമല്ല. ദൈവികം തന്നെ, തീര്‍ച്ച. നിസ്സംശയം ദൈവികവാക്യങ്ങളാണിവ. മുഗീറയുടെ മകന്‍ വലീദ് ഇസ്ലാമിന്റെയും പ്രവാചകന്റെയും കടുത്ത എതിരാളിയായിരുന്നു. ഖുര്‍ആന്‍ ഓതിക്കേള്‍ക്കാനിടയായ അയാള്‍ തന്റെ അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി: ഇതില്‍ എന്തെന്നില്ലാത്ത മാധുര്യമുണ്ട്. പുതുമയുണ്ട്. അത്യന്തം ഫലസമൃദ്ധമാണിത്. നിശ്ചയമായും ഇത് അത്യുന്നതി പ്രാപിക്കും. മറ്റൊന്നും ഇതിനെ കീഴ്പെടുത്തുകയില്ല. ഇതിനു താഴെയുള്ളതിനെ ഇത് തകര്‍ത്ത് തരിപ്പണമാക്കും. ഒരിക്കലും ഒരു മനുഷ്യനിങ്ങനെ പറയുക സാധ്യമല്ല. വിവരമറിഞ്ഞ പ്രവാചകന്റെ പ്രധാന പ്രതിയോഗി അബൂജഹ്ല്‍ വലീദിനെ സമീപിച്ച് ഖുര്‍ആനെ സംബന്ധിച്ച് മതിപ്പ് കുറയ്ക്കുന്ന എന്തെങ്കിലും പറയാനാവശ്യപ്പെട്ടു. നിസ്സഹായനായ വലീദ് ചോദിച്ചു: ഞാനെന്തു പറയട്ടെ; ഗാനം, പദ്യം, കവിത, ഗദ്യം തുടങ്ങി അറബി സാഹിത്യത്തിന്റെ ഏതു ശാഖയിലും എനിക്കു നിങ്ങളെക്കാളേറെ പരിജ്ഞാനമുണ്ട്. അല്ലാഹുവാണ! ഈ മനുഷ്യന്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവയോടൊന്നും സാദൃശ്യമില്ല. അല്ലാഹു സാക്ഷി! ആ സംസാരത്തില്‍ അസാധാരണ മാധുര്യവും സവിശേഷ സൌന്ദര്യവുമുണ്ട്. അതിന്റെ ശാഖകള്‍ ഫലസമൃദ്ധവും തളിരുകള്‍ ശ്യാമസുന്ദരവുമാണ്. ഉറപ്പായും അത് മറ്റേതു വാക്യത്തേക്കാളും ഉല്‍കൃഷ്ടമാണ്. ഇതര വാക്യങ്ങള്‍ സര്‍വവും അതിനു താഴെയും. ഇത് അബൂജഹ് ലിനെ അത്യധികം അസ്വസ്ഥനാക്കി. അയാള്‍ പറഞ്ഞു: താങ്കള്‍ ആരാണെന്നറിയാമോ? അറബികളുടെ അത്യുന്നതനായ നേതാവാണ്. യുവസമൂഹത്തിന്റെ ആരാധ്യനാണ്; എന്നിട്ടും താങ്കള്‍ ഒരനാഥച്ചെക്കനെ പിന്‍പറ്റുകയോ? അവന്റെ ഭ്രാന്തന്‍ ജല്‍പനങ്ങളെ പാടിപ്പുകഴ്ത്തുകയോ? താങ്കളെപ്പോലുള്ള മഹാന്മാര്‍ക്കത് കുറച്ചിലാണ്. അതിനാല്‍ മുഹമ്മദിനെ പുഛിച്ചു തള്ളുക. അബൂജഹ് ലിന്റെ ലക്ഷ്യം പിഴച്ചില്ല. അഹന്തക്കടിപ്പെട്ട വലീദ് പറഞ്ഞു: മുഹമ്മദ് ഒരു ജാലവിദ്യക്കാരനാണ്. സഹോദരങ്ങളെ തമ്മില്‍ തല്ലിക്കുന്നു. ഭാര്യാഭര്‍തൃബന്ധം മുറിച്ചുകളയുന്നു. കുടുംബഭദ്രത തകര്‍ക്കുന്നു. നാട്ടില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ജാലവിദ്യക്കാരന്‍ മാത്രമാണ് മുഹമ്മദ്. എത്ര ശ്രമിച്ചിട്ടും വലീദിനെപ്പോലുള്ള പ്രഗത്ഭനായ സാഹിത്യകാരന് ഖുര്‍ആന്നെതിരെ ഒരക്ഷരം പറയാന്‍ സാധിച്ചില്ലെന്നത് ശ്രദ്ധേയമത്രെ.   നാല്‍പതു വയസ്സുവരെ നബിതിരുമേനി ജീവിതത്തിലൊരൊറ്റ കളവും പറഞ്ഞിട്ടില്ല. അതിനാല്‍ അദ്ദേഹം അല്‍അമീന്‍ (വിശ്വസ്തന്‍) എന്ന പേരിലാണറിയപ്പെട്ടിരുന്നത്. അത്തരമൊരു വ്യക്തി ദൈവത്തിന്റെ പേരില്‍ പെരുങ്കള്ളം പറയുമെന്ന് സങ്കല്‍പിക്കുക പോലും സാധ്യമല്ല. മാത്രമല്ല; അത്യുല്‍കൃഷ്ടമായ ഒരു ഗ്രന്ഥം സ്വയം രചിക്കുന്ന ആരെങ്കിലും അത് തന്റേതല്ലെന്നും തനിക്കതില്‍ ഒരു പങ്കുമില്ലെന്നും പറയുമെന്ന് പ്രതീക്ഷിക്കാവതല്ല. അഥവാ പ്രവാചകന്‍ ഖുര്‍ആന്‍ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കില്‍ അറേബ്യന്‍ ജനത അദ്ദേഹത്തെ അത്യധികം ആദരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ചത് കൊടിയ പീഡനങ്ങളാണല്ലോ. ലോകത്ത് അസംഖ്യം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറെ ശ്രദ്ധേയമായവ ചരിത്രത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുകയും വിപ്ളവങ്ങള്‍ക്ക് നിമിത്തമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആനെപ്പോലെ, ഒരു ജനതയുടെ ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുകയും പരിവര്‍ത്തിപ്പിക്കുകയും ചെയ്ത മറ്റൊരു ഗ്രന്ഥവും ലോകത്തില്ല.   വിശ്വാസം, ജീവിതവീക്ഷണം, ആരാധന, ആചാരാനുഷ്ഠാനങ്ങള്‍, വ്യക്തിജീവിതം, കുടുംബരംഗം, സാമൂഹിക മേഖല, സാമ്പത്തിക വ്യവസ്ഥ, സാംസ്കാരിക മണ്ഡലം, രാഷ്ട്രീയ ഘടന, ഭരണസമ്പ്രദായം, സ്വഭാവരീതി, പെരുമാറ്റക്രമം തുടങ്ങി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും എല്ലാ അവസ്ഥകളെയും വ്യവസ്ഥകളെയും വിശുദ്ധ ഖുര്‍ആന്‍ അടിമുടി മാറ്റിമറിക്കുകയുണ്ടായി. നിരക്ഷരനായ ഒരാള്‍ ഈ വിധം സമഗ്രമായ ഒരു മഹാവിപ്ളവം സൃഷ്ടിച്ച ഗ്രന്ഥം രചിക്കുമെന്ന് സങ്കല്‍പിക്കാനാവില്ല. ശത്രുക്കളെപ്പോലും വിസ്മയകരമായ വശ്യശക്തിയാല്‍ കീഴ്പെടുത്തി മിത്രമാക്കി മാറ്റി, അവരെ തീര്‍ത്തും പുതിയ മനുഷ്യരാക്കി പരിവര്‍ത്തിപ്പിച്ച ഗ്രന്ഥമാണ് ഖുര്‍ആന്‍. രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖ് ഈ ഗണത്തിലെ ഏറെ ശ്രദ്ധേയനായ വ്യക്തിയത്രെ. ഇന്നും ഖുര്‍ആന്‍ ആഴത്തില്‍ പഠിക്കാന്‍ സന്നദ്ധരാവുന്നവര്‍ അനായാസം അതിന്റെ അനുയായികളായി മാറുന്നു. ഖുര്‍ആന്‍ മാനവസമൂഹത്തിന്റെ മുമ്പില്‍ സമ്പൂര്‍ണമായൊരു ജീവിത വ്യവസ്ഥ സമര്‍പ്പിക്കുന്നു. മനുഷ്യ മനസ്സുകള്‍ക്ക് സമാധാനം സമ്മാനിക്കുകയും വ്യക്തിജീവിതത്തെ വിശുദ്ധവും കുടുംബവ്യവസ്ഥയെ സ്വൈരമുള്ളതും സമൂഹഘടനയെ ആരോഗ്യകരവും രാഷ്ട്രത്തെ ഭദ്രവും ലോകത്തെ പ്രശാന്തവുമാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രത്യയശാസ്ത്രമാണത്. കാലാതീതവും ദേശാതീതവും നിത്യനൂതനവുമായ ഇത്തരമൊരു ജീവിതപദ്ധതി ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും ലോകത്ത് വേറെയില്ല. ലോകത്തിലെ കോടിക്കണക്കിന് കൃതികളിലൊന്നുപോലും ഖുര്‍ആനിനെപ്പോലെ സമഗ്രമായ ഒരു ജീവിതക്രമം സമര്‍പ്പിക്കുന്നില്ല. നിരക്ഷരനായ ഒരാള്‍ക്ക് ഈ വിധമൊന്ന് രചിക്കാനാവുമെന്ന്, ബോധമുള്ള ആരും അവകാശപ്പെടുകയില്ല. മനുഷ്യചിന്തയെ ജ്വലിപ്പിച്ച് വിചാരവികാരങ്ങളിലും വിശ്വാസവീക്ഷണങ്ങളിലും വമ്പിച്ച വിപ്ളവം സൃഷ്ടിച്ച വിശുദ്ധ ഖുര്‍ആന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത, എക്കാലത്തും ഏതു നാട്ടുകാര്‍ക്കും മാതൃകായോഗ്യമായ സമൂഹത്തെ വാര്‍ത്തെടുത്ത് പുതിയൊരു സംസ്കാരത്തിനും നാഗരികതയ്ക്കും ജന്മം നല്‍കി. നൂറ്റിപ്പതിനാല് അധ്യായങ്ങളില്‍, ആറായിരത്തിലേറെ സൂക്തങ്ങളില്‍, എണ്‍പത്താറായിരത്തിലേറെ വാക്കുകളില്‍, മൂന്നു ലക്ഷത്തി ഇരുപത്തിനാലായിരത്തോളം അക്ഷരങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഖുര്‍ആന്റെ പ്രധാന നിയോഗം മാനവസമൂഹത്തിന്റെ മാര്‍ഗദര്‍ശനമാണ്. മുപ്പതു ഭാഗമായും അഞ്ഞൂറ്റിനാല്‍പത് ഖണ്ഡികകളായും വിഭജിക്കപ്പെട്ട ഈ ഗ്രന്ഥത്തിന്റെ പ്രധാനപ്രമേയം മനുഷ്യനാണ്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വാദപ്രതിവാദം പ്രതീക്ഷിക്കുന്നില്ല. ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്താം.

 
Design by Free Wordpress Themes | Bloggerized by Lasantha - Premium Blogger Templates